തിരുവനന്തപുരം: എംഎൽഎമാർക്ക് തിരുവനന്തപുരത്തു താമസിക്കാനുള്ള ഫ്ളാറ്റ് സമുച്ചയമായ ‘പന്പ’ ബ്ലോക്കിന്റെ നിർമാണം വേഗത്തിലാക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടൽ.
പമ്പ ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി അധികൃതർക്ക് സ്പീക്കർ നിർദേശം നൽകി.
ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും "പമ്പ’യിൽ താമസിക്കാൻ യോഗമില്ലാത്ത എംഎൽഎമാരുടെ ദുര്യോഗം ചൂണ്ടിക്കാട്ടി ഇന്നലെ ‘ദീപിക’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസസ്ഥലമില്ലാത്ത ഏതാനും എംഎൽഎമാർ നിള ബ്ലോക്കിനു മുകളിൽ താത്കാലികമായി ഒരുക്കിയ ഷീറ്റിട്ട ഷെഡിലാണ് താമസിക്കുന്നത്.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ സ്പീക്കർ നിർദേശിച്ചത്. നിയമസഭാംഗങ്ങളുടെ താമസത്തിനായി എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിർമിക്കുന്ന പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന ചടങ്ങിൽ ഓണ്ലൈനായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവഹിച്ചിരുന്നു.
സിമന്റ് പൂശൽ പോലും പൂർത്തിയാകുന്നതിനു മുൻപ് പിണറായി സർക്കാർ തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് ഏറെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. പമ്പ ബ്ലോക്കിലെ ഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫിസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയായാൽ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമൊരുങ്ങും.